Wednesday, June 5, 2013

മുടിയിതളില്‍ വിരിയുന്നത്


മുടിയെക്കുറിച്ച് എന്താണിത്ര പറയാന്‍? ഒരുപാടുണ്ട്. പ്രത്യേകിച്ച് ഇന്ത്യന്‍ സ്ത്രീകളുടെ മുടിയെപ്പറ്റി-പറയുന്നത് ഫ്രഞ്ചുകാരിയായ ഓറിയാന്‍ സെറായാണ്. ശിവന്റെ ജടയില്‍നിന്നാണ് ഗംഗ ഉത്ഭവിക്കുന്നത്..അഴിച്ചിട്ട മുടിയിലൂടെയാണ് കാളി സ്വന്തം കരുത്തുപ്രകടിപ്പിച്ചത്-അങ്ങനെ അവര്‍ വാചാലയാവും. ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ ഓറിയാന്‍ ഇന്ത്യയിലെ പന്ത്രണ്ടുവര്‍ഷത്തെ ജീവിതത്തിനിടയില്‍ പകര്‍ത്തിയത് മുടിയുടെ പലഭാവങ്ങളാണ്. സത്രീകളുടെ നീളന്‍ മുടിയാണ് അവരെ ഏറ്റവും ആകര്‍ഷിച്ചത്. മുടിയഴിച്ചിട്ട് ലാസ്യവതിയായി നില്‍ക്കുന്നവര്‍, ഇടതൂര്‍ന്ന മുടിയില്‍ അലസമായി തഴുകി ഓര്‍ത്തുനില്‍ക്കുന്നവര്‍, മുടിയില്‍ മുഖംപൂഴ്ത്തിയ വിഷാദവതികള്‍ അങ്ങനെ നീളുന്നു അവരുടെ ചിത്രങ്ങള്‍. ഇന്ത്യന്‍ ജീവിതകാലത്തെ ഫോട്ടോകള്‍ ഉള്‍പ്പെടുത്തി  ഡല്‍ഹിയിലെ ഫഞ്ച് സാംസ്‌കാരികകേന്ദ്രമായ അലയന്‍സ് ഫ്രാന്‍സിയാസെ ഡി ഡല്‍ഹിയില്‍ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട് അവര്‍-സംതിങ്ങ് എബൗട്ട് ഹെയര്‍ എന്ന പേരില്‍.

നമുക്ക് മുടിയാട്ടവും മുടിയേറ്റുമുണ്ട്. ഭക്ഷണത്തില്‍ മുടി കണ്ടാല്‍ അത് അശുഭകരമാണ്. ചോറുണ്ണുന്നതിനിടെ ഉരുളയില്‍ മുടി കടിച്ചപ്പോഴാണ് കുടകര്‍ പടയ്ക്കുവന്നുവെന്ന് മന്ദപ്പന്‍ എന്ന കതിവനൂര്‍ വീരനോട് പറഞ്ഞത്. ആ പടയില്‍ മന്ദപ്പന്‍ മരിക്കുകയും ചെയ്തു. അങ്ങനെ മുടിയുമായി ബന്ധപ്പെട്ട് ഒരുപാടുണ്ട് മലയാളികള്‍ക്ക്. ഓറിയാനും മുടിയോട് പ്രണയം തോന്നിയത് കേരളത്തിലെത്തിയപ്പോഴാണ്. കൊച്ചിയിലെ താമസമാണ് അവരുടെ മുടിപ്രണയത്തിന് തുടക്കമിട്ടത്. മലയാളിപ്പെണ്‍കുട്ടികള്‍ എന്തുശ്രദ്ധയോടെയാണ് മുടിസംരക്ഷിക്കുന്നതെന്ന് അവര്‍ അത്ഭുതപ്പെടുന്നു. കേരളത്തിലും രാജസ്ഥാനിലും ഒഡിഷയിലും ഉള്ള താമസത്തിനിടെ എടുത്ത ഫോട്ടോകളില്‍ 45 എണ്ണമാണ് ഫ്രഞ്ച് സെന്ററില്‍ പ്രദര്‍ശിപ്പിച്ചത്.

'എന്റെ മുടിച്ചിത്രങ്ങളുടെ ആദ്യ ഷൂട്ടിങ്ങ് സെഷന്‍ കൊച്ചിയിലായിരുന്നു. ഞാന്‍ കണ്ട ഏറ്റവും മനോഹരമായ മുടി ഇവിടെയായിരുന്നു. വെളിച്ചെണ്ണയുടെ മണവും എനിക്ക് വല്ലാത്ത ഇഷ്ടമാണ്.' ഓറിയാന്‍ സെറാ പറയുന്നു. എല്ലാത്തരം സ്‌ത്രൈണഭാവങ്ങളും മുടിയിലൂടെ പകര്‍ത്താനാകും. കരുത്തും ലോലതയും പ്രണയവും വിരഹവും രതിയും ക്രോധവും എല്ലാം ഇതിലുണ്ട്. ഭാവനയുടെയും ഉത്സാഹത്തിന്റെയും എല്ലാം അടയാളമാണ് മുടി. ചിലപ്പോള്‍ ശരീരത്തിന്റെ പ്രതിരോധമാര്‍ഗവുമാണ് ഇതെന്ന് സെറാ അഭിപ്രായപ്പെടുന്നു. പുല്‍മെത്തയില്‍ വിതറിയ യുവതിയുടെ മുടിയില്‍ പൂവിതളുകള്‍ വിതറിയ നാലു നിറങ്ങളിലുള്ള ഫോട്ടോകളാണ് പ്രദര്‍ശനത്തിലെ ശ്രദ്ധേയമായ ഒന്ന്. കാമറ അമിതമായി എക്‌സ്‌പോസ് ചെയ്ത് വെള്ളയുടുപ്പിട്ട യുവതിയുടെ മുടി പകര്‍ത്തിയപ്പോള്‍ ചിത്രത്തില്‍ പതിഞ്ഞത് കറുത്ത് കെട്ടിവെച്ച മുടിമാത്രം. കാമറയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് സെറായുടെ ചിത്രങ്ങള്‍.

മുടി നീട്ടുവളര്‍ത്തുന്ന രീതിക്ക് ഹിന്ദുപുരാണങ്ങളുമായി ഏറെ ബന്ധമുണ്ടെന്ന് അവര്‍ പറയുന്നു. തിരുപ്പതി ക്ഷേത്രത്തിലും മറ്റും ആളുകള്‍ മുടി അര്‍പ്പിക്കുന്ന ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. പക്ഷേ അവ ഈ പ്രദര്‍ശനത്തിലില്ല. ഇന്ത്യയില്‍ മാത്രമല്ല അഫ്ഗാനിസ്താനിലും പാകിസ്താനിലും സെറാ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ അഫ്ഗാനിലെ കാബൂളിലാണ് താമസം. ഇന്ത്യയിലാണ് മുടി ഇത്രയും തഴച്ചുവളരുന്ന സ്ത്രീകളുള്ളത്. പാകിസ്താനിലും അഫ്ഗാനിലുമൊന്നും ഇത്രനല്ല മുടിയുള്ളവരെ കണ്ടിട്ടില്ല. മുടി ഇടതൂര്‍ന്ന മുടി ആരോഗ്യത്തിന്റെയും ലക്ഷണമാണെന്ന് അവര്‍ പറയുന്നു.

വിവിധ സ്ഥലങ്ങളിലുള്ള സ്ത്രീകളെ സെറാ മോഡലുകളാക്കിയിട്ടുണ്ട്. കൂടുതലും ഗ്രാമീണ ഭംഗിയുള്ളവയാണ്. ഈ വര്‍ക്ക് ഇനിയും തുടരും. എനിക്ക് ഇക്കാര്യത്തില്‍ ഒരുപാട് അറിവൊന്നുമില്ല. പക്ഷേ ഈ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഒരു പുസ്തകമിറക്കണമെന്നാണ് ആഗ്രഹം-അവര്‍ പറയുന്നു.