Monday, March 31, 2014

മുണ്ടുടുത്താലും വാര്‍ത്ത


മുണ്ടുടുക്കുന്നതില്‍ എന്താണിത്ര കാര്യം? ദക്ഷിണേന്ത്യയില്‍ സാധാരണക്കാരെല്ലാം പൊതുവെ മുണ്ടാണ് ഉടുക്കുന്നത്. പക്ഷേ നമ്മുടെ നാട്ടില്‍ മുണ്ടുടുത്താല്‍ ഒന്നാം പേജ് വാര്‍ത്തയാകുന്ന ഇടങ്ങള്‍ ഇപ്പോഴുമുണ്ട്. 

ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് ആണ് മുണ്ടിലൂടെ വാര്‍ത്തയില്‍ ഇടം പിടിച്ചത്. ശനിയാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയ ദീപക് മുണ്ടും കുര്‍ത്തയുമണിഞ്ഞാണ് അത് വാങ്ങിയത്. ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ്് ഇലക്ട്രോണിക്‌സില്‍ ഗോള്‍ഡ് മെഡല്‍ നേടിയ അശ്വതി ആര്‍.നായരും സാധാരണ ചുരിദാര്‍ ഇട്ടുവന്ന് മെഡല്‍ വാങ്ങി. 

തലയില്‍ ഒരു തകിടും വവ്വാലിന്റെ ഉടുപ്പുകളുമിട്ടാണ് പൊതുവെ ബിരുദ ദാന ചടങ്ങുകള്‍ കാണാറ്. ഇത്തവണ അത് മാറ്റണമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് തീരൂമാനിച്ചു. അതിനാല്‍ വെള്ളക്കുപ്പായവും കറുത്ത പാന്റും ധരിച്ചാല്‍ മതിയെന്ന് ധാരണയായി. അതിനിടയിലാണ് കുര്‍ത്തയും മുണ്ടുമായി ദീപക് എത്തിയത്. എന്നാല്‍ 105 വര്‍ഷത്തെ പാരമ്പര്യത്തെയാണ് ശനിയാഴ്ച വിദ്യാര്‍ഥികള്‍ തകര്‍ത്തതെന്ന് വാര്‍ത്ത പറയുന്നു. വരേണ്യസമൂഹത്തില്‍ ഇപ്പോഴും വേഷത്തിന്റെ കലാപം നടക്കാനിരിക്കുന്നതേയുള്ളൂ. 

 മഫഌറും സാധാരണ പാന്റും സോക്‌സിനുമുകളില്‍ ചെരിപ്പുമിട്ട് രാഷ്ട്രപതി ഭവനിലെ വിശിഷ്ടര്‍ക്കുമുന്നില്‍ നടന്ന അരവിന്ദ് കെജ്‌രിവാളിന്റെ സ്വാധീനമാകാം ഈ മാറ്റത്തിന് പിന്നില്‍. പക്ഷേ എത്രയോ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് വിതരണങ്ങളില്‍ എത്രയോ പേര്‍ മുണ്ടുടുത്ത് അത് വാങ്ങിയിട്ടുണ്ട്. എത്രയോ പേര്‍ ദിവസവും മുണ്ടുടുത്തു നടക്കുന്നു. ഭാഗ്യമില്ല വാര്‍ത്തയില്‍ വരാന്‍. റിഫ്രഷിങ് ചേഞ്ച് എന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. 

 ഇപ്പോഴും പലയിടങ്ങളിലും ഇത്തരം മാറ്റങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളു. വേനല്‍ക്കാലത്ത് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വാര്‍ത്ത വായിക്കുന്നയാള്‍ കോട്ടും സ്യൂട്ടുമൊക്കെയിട്ട് ചാനലില്‍ വാര്‍ത്ത വായിക്കുന്നത് ദിവസവും കാണുന്നു. തിരഞ്ഞെടുപ്പു വാര്‍ത്തകള്‍ മുണ്ടുടുത്ത് നിന്ന് വായിച്ചാലെന്താണ്? പ്രത്യേകിച്ച് നമ്മുടെ നാട്ടിലെ പല രാഷ്ട്രീയക്കാരുടെവും വേഷം മുണ്ടാണെന്നിരിക്കെ. ചാനലുകളിലെ പല വേഷങ്ങളും ഇപ്പോഴും യൂറോപ്യന്‍ സ്റ്റീരിയോ ടൈപ്പുകളാണ്. 

 http://www.deccanherald.com/content/395658/105-yrs-iisc-convocation-breaks.html