Wednesday, May 29, 2013

ശിഥില കാമനകള്‍


കലയില്‍ അധികമാരും നടക്കാത്ത വഴിയിലൂടെയാണ് ഷൈന്‍ ശിവന്റെ നടപ്പ്. ആസ്വാദകര്‍ക്ക് സൗന്ദര്യാനുഭൂതി പകരുയോ ആനന്ദിപ്പിക്കുയോ പകരുന്നതാവണം കലാസൃഷ്ടികള്‍ എന്ന സാമ്പ്രദായിക സങ്കല്‍പങ്ങളെ അനുസരിക്കുന്നവയല്ല ഈ മുപ്പതുകാരന്റെ സൃഷ്ടികള്‍. യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ പ്രകോപിപ്പിക്കുകയും ഞെട്ടിക്കുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്നവയാണ് അവ.

ഇന്ത്യന്‍ കലാരംഗത്തെ പുതുപ്രവണതകള്‍ക്കായി വിദേശികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഫരീദാബാദ് സ്വദേശിയായ ഈ മലയാളി യുവാവിനെയാണ്. രണ്ടുമാസം മുമ്പ് ലോകത്തെമ്പാടുമുള്ള കലാകാരന്മാരെ അണിനിരത്തി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യാ ആര്‍ട് ഫെയറില്‍ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളില്‍ ഒന്ന് പന്തളം സ്വദേശിയായ ഈ ചെറുപ്പക്കാരന്റേതായിരുന്നു-ഗ്ലിംപ്‌സസ് ഓഫ് തേഴ്സ്റ്റ് എന്ന ഇന്‍സ്റ്റലേഷന്‍. ഇത് നിര്‍മിക്കാനുപയോഗിച്ച വസ്തുക്കളാണ് ആളുകളെ അമ്പരപ്പിച്ചത്. മൂന്നൂറോളം കോഴിത്തലകള്‍. ഒരു ആടിന്റെ ഉടല്‍, പിന്നെ ഉപയോഗ ശൂന്യമായ തുണിത്തരങ്ങളും. കോഴിക്കടകളില്‍ അറുത്തുകളഞ്ഞ തലകളായിരുന്നു ശില്‍പത്തില്‍ ഉണ്ടായിരുന്നത്. ഇവ രാസവസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കി, കേടുവരാത്ത രീതിയിലാണ് ശില്‍പത്തില്‍ തുന്നിച്ചേര്‍ത്തത്. ആടിന്റെ ഉടലും അതുപോലെ തന്നെ. പുരുഷകാമനയുടെ ആകുലതകളാണ് ഈ മൃഗശില്‍പത്തില്‍ ഷൈന്‍ ആവിഷ്‌കരിച്ചത്. ഇന്ത്യ ആര്‍ട് ഫെയറില്‍ ഇദ്ദേഹത്തിന്റെ ഒരു സൃഷ്ടി മാത്രമാണ് പ്രദര്‍ശിപ്പിച്ചത്. ആ സമയത്ത് മുംബൈയിലെ പ്രശസ്തമായ മസ്‌കാര ആര്‍ട് ഗാലറിയില്‍ 'ഗ്ലിംപ്‌സസ് ഓഫ് തേഴ്സ്റ്റ്' എന്ന മുഴുവന്‍  പ്രദര്‍ശനവും നടക്കുകയായിരുന്നു. ഇന്ത്യയിലെ സമകാലിക കലാരംഗത്തെ വേറിട്ടു നില്‍ക്കുന്ന സൃഷ്ടികള്‍ക്ക് ഇടം നല്‍കുക വഴി പ്രശസ്തമാണ് മസ്‌കാര ഗാലറി.

മൃഗശരീരങ്ങള്‍ ഈ രീതിയില്‍ ഇന്ത്യയില്‍ ഇന്ന് ഇന്‍സ്റ്റലേഷന്‍ ചെയ്യുന്നത് താന്‍ മാത്രമേയുള്ളൂ എന്നാണ് ഷൈന്‍ ശിവന്‍ അവകാശപ്പെടുന്നത്. കാരണം വന്യമൃഗങ്ങളെ സ്റ്റഫ് ചെയ്ത് വെക്കുന്നത് ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. ആര്‍ട് സ്‌കൂളുകളില്‍ ഇത് പഠിപ്പിക്കുന്നുമില്ല. യുട്യൂബ് വഴിയാണ് ഈ 'മൃഗകല' ഇദ്ദേഹം അഭ്യസിച്ചത്. എന്നാല്‍ വന്യമൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ ഷൈന്‍ ഉപയോഗിക്കാറില്ല. പലപ്പോഴും വഴിയരികില്‍ നിന്നും അറവുശാലകളില്‍ നിന്നും ലഭിക്കുന്ന വസ്തുക്കളാണ് ഉപയോഗിക്കുക. എല്ലുകളും പല്ലുകളും എല്ലാം രാസവസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കി കലയ്ക്കായി പ്രയോജനപ്പെടുത്തും. നമ്മുടെ ജീവിതം ഉല്‍പാദിപ്പിക്കുന്ന മാലിന്യങ്ങളും പാഴ് വസ്തുക്കളും തന്നെയാണ് ഷൈന്‍ കലയായി മുന്നില്‍ കൊണ്ടുവെക്കുന്നത്.

കലയുടെ സാമ്പ്രദായികമായ എല്ലാ ചട്ടക്കൂടുകള്‍ക്കും പുറത്താണ് തന്റെ കലാരൂപങ്ങള്‍ ആസ്വദിക്കപ്പടേണ്ടതെന്ന് അദ്ദേഹം പറയുന്നു. 2009-ല്‍ കലാസ്വാദക ശീലങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് 'സ്‌പേംവീവര്‍' എന്ന കന്നിപ്രദര്‍ശനം മുംബൈയില്‍ അരങ്ങേറിയത്. ആണ്‍ലൈംഗികതയുടെ ആത്മാവിഷ്‌കാരസ്പര്‍ശനമുള്ള സൃഷ്ടികളുടെ ശ്രേണിയായിരുന്നു അവ. വിവാഹവേളകളില്‍ (പൊതുവെ വിദേശ സംസ്‌കാരങ്ങളില്‍) സ്്ത്രീകള്‍ അണിയാറുള്ള നേര്‍ത്തതും നീണ്ടതുമായ വസ്ത്രം ധരിച്ച് ഷൈനിന്റെ തന്നെ ഫോട്ടോകളായിരുന്നു അതില്‍ ചിലത്. പ്രകോപനപരമായിരുന്നു അതിലെ തലക്കെട്ടുകള്‍. പുരുഷകാമനകളുടെ നൈസര്‍ഗികതയും അക്രമോത്സുകതയും പതനങ്ങളും സന്ദിഗ്ധതകളും എല്ലാം വെളിവാക്കുന്ന സൃഷ്ടികള്‍. പ്രത്യേക ശരീരഘടനയുള്ള പക്ഷിയാണ് സ്‌പേംവീവര്‍. ഒരേ സമയം തളയ്ക്കപ്പെടുകയും ചിറകുതേടുകയും ചെയ്യുന്ന പുരുഷ വികാരങ്ങളെ ബിംബാത്മകമായി അവതരിപ്പിക്കുന്നവയായിരുന്നു ഈ ശില്‍പങ്ങള്‍. ഹരിയാനയിലെ തന്റെ ജീവിതത്തിലൂടെ അടുത്തറിഞ്ഞ കാടിന്റെ വന്യത ഈ സൃഷ്ടികളിലുണ്ട്.

വടക്കേ ഇന്ത്യയില്‍ തീകത്തിക്കാനായി ഉണക്കി സൂക്ഷിക്കുന്ന ചാണകം കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ ഒരു ഇന്‍സ്റ്റലേഷന്‍-സൈക്കോ ഫാലസ്. അവ അടുക്കിവെച്ച് 11 അടി ഉയരമുള്ള രണ്ടു രൂപങ്ങളായിരുന്നു ഇത്. വലിയൊരു പുരുഷലിംഗത്തിന്റെ ആകൃതിയായിരുന്നു അതിന്. സ്‌ത്രൈണ സ്പര്‍ശമുള്ള വസ്തുക്കളാണ് അത് നിര്‍മിക്കാനുപയോഗിച്ചത് എന്നതാണ് ശ്രദ്ധേയം. പുരുഷത്വം എന്ന സങ്കല്‍പം തന്നെ നിര്‍മിച്ചിരിക്കപ്പെടുന്നത് സ്‌ത്രൈണ സത്തയാലാണെന്നാണ് ഈ ഇന്‍സ്റ്റലേഷനിലൂടെ പറയുന്നു. അമൂര്‍ത്തമെന്ന് തോന്നുന്ന സൃഷ്ടികള്‍ പലതും നമ്മുടെ മനസ്സിനെ അസ്വസ്ഥപ്പെടുത്തുകയോ അലോസരപ്പെടുത്തുകയോ ചെയ്യും. രൂപങ്ങള്‍ മനസ്സിലുണര്‍ത്തിയേക്കാവുന്ന വൈകാരിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവയാണ് മിക്ക പ്രദര്‍ശന വസ്തുക്കളും.

എല്ലുകള്‍, തൂവലുകള്‍, പക്ഷിക്കൂടുകള്‍, വൈക്കോല്‍, മരം, മുടി, പാവക്കുട്ടികള്‍, പഴന്തുണി, മൃഗാവശിഷ്ടങ്ങള്‍ അങ്ങനെ വൈവിധ്യമാര്‍ന്ന വസ്തുക്കളാണ് ഷൈനിന്റെ കലാസൃഷ്ടികളുടെ അസംസ്‌കൃത വസ്തുക്കള്‍. അവ പെട്ടെന്ന് എടുത്തുകൊണ്ടുവരുന്നവയല്ല. പലപ്പോഴായി ശേഖരിച്ചുവെച്ചവയാണ്. ഒറ്റനോട്ടത്തില്‍ അലസമെന്നു തോന്നുമെങ്കിലും വളരെ സൂക്ഷമതയോടെയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.
ആണ്‍-പെണ്‍ വ്യത്യാസം രേഖപ്പെടുത്തുന്നതില്‍ വസ്ത്രധാരണത്തിന് പ്രധാന പങ്കുണ്ടെന്നതിനാല്‍ ഇത്തരം വേഷങ്ങളെ പരസ്പരം മാറ്റിമറിക്കാനും ഷൈന്‍ ശിവന്‍ ശ്രമിക്കുന്നു. വിചിത്രമായ വേഷവിധാനത്തില്‍ കലാകാരന്‍ തന്നെ പ്രത്യക്ഷപ്പെടാറുമുണ്ട്.

തന്റെ കലാപരീക്ഷണങ്ങള്‍ക്ക് ശക്തമായ അക്കാദമിക് പിന്‍ബലമുണ്ട് ഇദ്ദേഹത്തിന്. ഡല്‍ഹി കോളേജ് ഓഫ് ആര്‍ട്‌സില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദം നേടിയ ശേഷം ആഗ്രയിലെ ഡോ.ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് വിഷ്വല്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടി. തുടക്കത്തില്‍ ഡല്‍ഹിയിലെ ഖോജ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. 2008-ല്‍ ലളിതകലാ അക്കാദമിയുടെ സ്‌കോളര്‍ഷിപ്പും നേടി.
2010-ല്‍ സ്‌കോഡ പ്രൈസ് ട്വന്റി എന്ന അന്താരാഷ്ട്ര പുരസ്‌കാരത്തിനായി ഷോര്‍ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. ബ്രിട്ടന്‍, കൊറിയ, ജര്‍മനി, ഫ്രാന്‍സ്, പ്രേഗ് തുടങ്ങിയ ഇടങ്ങളിലും ഷൈനിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കൂടുതല്‍ സജീവമാകാന്‍ ഫരീദാബാദില്‍ നിന്ന് മുംബൈയിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ഷൈന്‍ ശിവന്‍.

2 comments:

  1. ഇന്ത്യന്‍ കലാരംഗത്തെ പുതുപ്രവണതകള്‍ക്കായി വിദേശികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഫരീദാബാദ് സ്വദേശിയായ ഈ മലയാളി യുവാവിനെയാണ്. രണ്ടുമാസം മുമ്പ് ലോകത്തെമ്പാടുമുള്ള കലാകാരന്മാരെ അണിനിരത്തി ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യാ ആര്‍ട് ഫെയറില്‍ ഏറ്റവും ശ്രദ്ധേയമായ സൃഷ്ടികളില്‍ ഒന്ന് പന്തളം സ്വദേശിയായ ഈ ചെറുപ്പക്കാരന്റേതായിരുന്നു-ഗ്ലിംപ്‌സസ് ഓഫ് തേഴ്സ്റ്റ് എന്ന ഇന്‍സ്റ്റലേഷന്‍. ഇത് നിര്‍മിക്കാനുപയോഗിച്ച വസ്തുക്കളാണ് ആളുകളെ അമ്പരപ്പിച്ചത്. മൂന്നൂറോളം കോഴിത്തലകള്‍. ഒരു ആടിന്റെ ഉടല്‍, പിന്നെ ഉപയോഗ ശൂന്യമായ തുണിത്തരങ്ങളും. കോഴിക്കടകളില്‍ അറുത്തുകളഞ്ഞ തലകളായിരുന്നു ശില്‍പത്തില്‍ ഉണ്ടായിരുന്നത്

    ReplyDelete
  2. ഇത് വായിച്ചില്ലങ്കില്‍ ഒരു വലിയ നഷ്ടമായീനെ... നന്ദി ബിജു, നന്ദി ലോക കലാരംഗത്തു പുത്തന്‍ രീതികള്‍ പരീക്ഷിക്കുന്ന മലയാളി എല്ലാറ്റിലും സൌന്ദര്യം കാണുന്നു. പുതിയ ശൈലിക്ക് അഭിന്ദനങ്ങള്‍.

    ReplyDelete